This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സംസ്ഥാനത്തെ ഉള്‍നാടന്‍ ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി കേരളസര്‍ക്കാരിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. കമ്പനി നിയമ വ്യവസ്ഥകളനുസരിച്ച് 1975-ലാണ് ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കൊച്ചിയാണ് ആസ്ഥാനം. കേരള ഷിപ്പിങ് കോര്‍പ്പറേഷനും കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും (കിന്‍കോ) സംയോജിച്ചാണ് ഈ സ്ഥാപനം നിലവില്‍ വന്നത്.

സാഗരറാണി

ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ജലഗതാഗത സൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. എറണാകുളം-ബോള്‍ഗാട്ടി, എറണാകുളം-മുരുക്കുംപാടം, തേവര-മുണ്ടമ്പള്ളി എന്നീ റൂട്ടുകളിലാണ് പാസഞ്ചര്‍ ബോട്ടുകള്‍ ഗതാഗതം നടത്തുന്നത്. കൊച്ചി പ്രദേശത്തുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിദിനം ഈ സര്‍വീസ് ഉപയോഗിക്കുന്നുണ്ട്. സാധന സാമഗ്രികള്‍ (കാര്‍ഗോ) കയറ്റിയിറക്കുന്ന ജോലിയും കെ.എസ്.ഐ.എന്‍.സി. നിര്‍വഹിക്കുന്നുണ്ട്. കൊച്ചി തുറമുഖത്തു നിന്ന് അമ്പലമുകളിലേക്ക് എഫ്.എ.സി.റ്റി ക്കാവശ്യമായി കൊണ്ടുവരുന്ന അസംസ്കൃത സാധനങ്ങള്‍ ബാര്‍ജിലെത്തിക്കുന്ന ചുമതലക്കു പുറമേ പെട്രോളിയംപോലുള്ള അസംസ്കൃത സാധനങ്ങളുടെ കയറ്റിറക്ക്, തടിയിലും സ്റ്റീലിലുമുള്ള ഉള്‍നാടന്‍ ജലഗതാഗതയന്ത്രങ്ങളുടെ നിര്‍മാണം എന്നിവയും കോര്‍പ്പറേഷന്‍ നടത്തിവരുന്നു. ജലഗതാഗതത്തിനു വമ്പിച്ച സാധ്യതകളുളള കേരളത്തില്‍ അതു മുഴുവനായി ചൂഷണം ചെയ്യപ്പെടുന്നില്ല. ഏറ്റവും ചെലവു കുറഞ്ഞ ജലഗതാഗതം വികസിപ്പിച്ചു ചരക്കുഗതാഗതം മെച്ചപ്പെടുത്തുവാനാണ് കോര്‍പ്പറേഷന്റെ ശ്രമം. യാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്ഷോപ്പുകളും സര്‍വീസ് സ്റ്റേഷനുകളും പ്രവര്‍ത്തിപ്പിക്കുക എന്നതും കെ.എസ്.ഐ.എന്‍.സിയുടെ ലക്ഷ്യമാണ്.

വിനോദസഞ്ചാരികള്‍ക്കായി നിരവധി ടൂറിസ്റ്റ് ബോട്ടുകളും സ്പീഡ് ബോട്ടുകളും കെ.എസ്.ഐ.എന്‍.സി.യുടെ കീഴിലുണ്ട്. സാഗരറാണി എന്ന ആഡംബരബോട്ടും ലേക് പ്രിന്‍സസ് എന്ന ഒഴുകുന്ന റിസോര്‍ട്ടും നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ജലഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാനായി കേരളത്തിലെ ഏക ട്രെയിനിങ് സ്കൂള്‍ ഈ സ്ഥാപനത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മുസ്രിസ് പദ്ധതിക്കായി 14 ബോട്ട് ജെട്ടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഐ.എന്‍.സി.യുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരുന്നു. ഇത് പൂര്‍ത്തിയായാല്‍ മുസ്രിസ് പൈതൃക പ്രദേശത്തെ നിരവധി പുരാതന ചരിത്ര സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനാകും. ഇത് കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ പുഷ്ടിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍